Friday, April 17, 2015

ഗൃഹ നിര്‍മ്മാണം - വാസ്തു - ഇസ്‌ലാം

കന്നി മൂലയ്‌ക്ക്‌ (തെക്കുപടിഞ്ഞാറ്‌) കുറ്റിയടിച്ച്‌ തേങ്ങയുടച്ച്‌ വെറ്റിലവച്ച്‌ പുണ്യകര്‍മം ചെയ്‌തിട്ടേ പഴയ ആശാരിമാര്‍ വീടിന്‌ സ്ഥാനമുറപ്പിക്കൂ. മുസ്‌ലിംകളുടെ വീടിനും. നിര്‍മാണം കഴിഞ്ഞാല്‍ കുറ്റിപ്പൂജ (കുറ്റൂസ എന്ന്‌ പാഠഭേദം) നടത്തിയേ ഗൃഹപ്രവേശം നടത്തൂ. കെട്ടിടനിര്‍മാണം പൂര്‍ത്തിയായാല്‍ വാസ്‌തുദേവനെ ഉദ്ദേശിച്ച്‌ തച്ചന്മാര്‍ നടത്തുന്ന പൂജ എന്നാണ്‌ `കുറ്റിപൂജ' യുടെ അര്‍ഥമെന്ന്‌ ശ്രീകണ്‌ഠേശ്വരം (ശബ്‌ദതാരാവലി) സാക്ഷ്യപ്പെടുത്തുന്നു. എത്രയോ സുഹൃത്തുക്കള്‍ തങ്ങളുടെ ഗൃഹപ്രവേശം നിശ്ചയിച്ചപ്പോള്‍ സ്വകാര്യമായി, നല്ല ഉദ്ദേശ്യത്തോടെ, ചോദിക്കുന്നു; 

  • എന്തെങ്കിലും ശ്രദ്ധിക്കേണ്ടതുണ്ടോ? 
  • സുബ്‌ഹിക്ക്‌ പോകണമെന്നുണ്ടോ? 
  • ആദ്യം പാല്‍ കാച്ചണമെന്നുണ്ടോ?

അന്ധമായ വിശ്വാസങ്ങളും അബദ്ധ ധാരണകളുമാണിതെല്ലാം. സമൂഹസ്വാധീനത്തിന്റെ സമ്മര്‍ദമാണ്‌ ഈ സംശയങ്ങള്‍. ഇസ്‌ലാമിക ദൃഷ്‌ട്യാ നല്ല സമയമെന്നോ ചീത്ത സമയമെന്നോ ഉള്ള സങ്കല്‌പമില്ല. ശകുനവും ദുശ്ശകുനവും ഇല്ല. നമുക്ക്‌ സൗകര്യപ്പെടുന്ന ദിവസം, സൗകര്യപ്പെടുന്ന സമയത്ത്‌, ബിസ്‌മി ചൊല്ലി പുതിയ വീട്ടില്‍ താമസം തുടങ്ങുക. വീട്ടിലേക്ക്‌ കടന്നുചെല്ലുമ്പോള്‍, എല്ലാ ദിവസവും പ്രാര്‍ഥിക്കാന്‍ നബി(സ) പഠിപ്പിച്ച ദുആ ചൊല്ലുക. ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച്‌ സദ്യയുണ്ടാക്കി സന്തോഷത്തില്‍ പങ്കാളികളാക്കാം. കെട്ടിക്കുടുക്കുകളോ സങ്കീര്‍ണതകളോ ഇല്ലാത്ത ഇസ്‌ലാമിന്റെ സുതാര്യ സമീപനത്തെ ഇറക്കുമതി ചെയ്‌ത അന്ധവിശ്വാസങ്ങളില്‍ കെട്ടി ദുര്‍ഗ്രഹവും ദുസ്സഹവും ആക്കാതിരിക്കുക.

മുസ്‌ലിം എന്ന നിലയില്‍ നാം വീടുനിര്‍മിക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണം. 

വീടുനിര്‍മാണത്തിലും ധൂര്‍ത്ത്‌ പാടില്ല. 

ആവശ്യത്തിലേറെയുള്ള വീടിന്റെ മുറികള്‍ പിശാചിന്റെ കേന്ദ്രമാണ്‌. വീടിനുള്ളില്‍ നമസ്‌കാരത്തിന്‌ പ്രത്യേകം ഇടം കരുതിവയ്‌ക്കുന്നത്‌ അഭികാമ്യമാണ്‌. വീടിനകത്ത്‌ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാതെ വീട്‌ ശ്‌മശാനമാക്കരുത്‌. ദൈവത്തില്‍ ഭരമേല്‍പിക്കുന്ന പ്രാര്‍ഥനയോടെ നിത്യവും വീടുവിട്ടിറങ്ങണം. ദൈവാനുഗ്രഹത്തില്‍ പ്രതീക്ഷയര്‍പ്പിച്ചു കൊണ്ടും വീടെന്ന അഭയകേന്ദ്രത്തിന്‌ അനുഗ്രഹം ചൊരിയണമെന്ന്‌ പ്രാര്‍ഥിച്ചുകൊണ്ടും വീട്ടില്‍ പ്രവേശിക്കണം. (ഗൃഹപ്രവേശമല്ല; നിത്യപ്രവേശം). ഇതെല്ലാം പ്രവാചകന്‍(സ) പഠിപ്പിച്ച മര്യാദകളാണ്‌. ഇതിലപ്പുറം വച്ചുപുലര്‍ത്തുന്ന അന്ധവിശ്വാസങ്ങള്‍ ഇസ്‌ലാമിനന്ന്യമാണ്‌.

വീടുണ്ടാക്കുമ്പോള്‍ ഭൂപ്രകൃതി, കാറ്റിന്റെ ഗതി, ജല സ്രോതസ്സ്, നീരൊഴുക്ക് തുടങ്ങിയ കാര്യങ്ങള്‍ വളരെ പ്രധാന്യമര്‍ഹിക്കുന്നു. അത്തരം വിഷയങ്ങളെപ്പറ്റി അറിവും പരിചയവമുള്ളവരുടെ ഉപദേശനിര്‍ദേശങ്ങള്‍ തേടുകയും ചെയ്യാം. അല്ലാഹു പറഞ്ഞിട്ടുണ്ട്, 'നിങ്ങള്‍ക്കറിഞ്ഞുകൂടെങ്കില്‍ അറിവുള്ളവരോട് അന്വേഷിക്കുക' എന്ന്. ഇത്തരം കാര്യങ്ങള്‍ അതതിന്റെ വിദഗ്ധരോട് അന്വേഷിക്കേണ്ടതാണെന്ന് റസൂലും പഠിപ്പിച്ചിട്ടുണ്ട്. 'നിങ്ങളുടെ ഭൗതിക കാര്യങ്ങള്‍ നിങ്ങള്‍ക്കാണ് ഏറ്റവും നന്നായി അറിയുക' എന്ന് നബി പറഞ്ഞു.
എന്നാല്‍ ഇന്ന പ്രദേശത്ത് ശകുന പിഴയുണ്ട്, നഹ്‌സുണ്ട്, അല്ലെങ്കില്‍ പൈശാചിക ബാധയേല്‍ക്കാന്‍ ഇടയുണ്ട്, പോക്കുവരവുണ്ട് തുടങ്ങിയ വിശ്വാസങ്ങള്‍ക്കും തദടിസ്ഥാനത്തിലുള്ള സ്ഥലനിര്‍ണയത്തിനും ഖുര്‍ആനിലോ സുന്നത്തിലോ യാതൊരു തെളിവുമില്ല. അങ്ങനെ വിശ്വസിക്കലും അത്തരം കാര്യങ്ങള്‍ പ്രവചിക്കുന്നവരെ സമീപിക്കലും ഈമാനിനെ തന്നെ നശിപ്പിച്ചുകളയും.

ഇതൊക്കെ തട്ടിപ്പുകളാണെന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. ഒരാള്‍ വീടുണ്ടാക്കാനായി എല്ലാം ഒത്തിണങ്ങിയ ഒരു സ്ഥലം വാങ്ങിച്ചു. ഒരു എഞ്ചിനീയറെ കാണിച്ച് തറ കീറാനുള്ള സ്ഥലവും നിര്‍ണയിച്ചു. കുറ്റിയടിക്കും മുമ്പ് ഒരു പുരോഹിതനെ കാണിച്ചു. ഇവിടെ പറ്റില്ല, ഇവിടെ പോക്കുവരവിന്റെ പ്രശ്‌നമുണ്ട് (ജിന്നുകളുടെ റൂട്ടാണെന്നര്‍ഥം!). എഞ്ചിനീയര്‍ മുതല്‍ ഒരുപാട് പേര്‍ നിര്‍ദേശിച്ച, സ്വന്തം നിലക്ക് തന്നെ ഏറെ തൃപ്തിപ്പെട്ട ആ സ്ഥലത്ത് വീട്‌വെക്കുന്നതില്‍ നിന്ന് കേവലം അന്ധവിശ്വാസത്തിന്റെ പേരില്‍ ആ പുരോഹിതന്‍ അദ്ദേഹത്തെ വിലക്കി. വിഷമസന്ധിയിലായ ആ സഹോദരന് ഒരു കൗശലം പറഞ്ഞു കൊടുത്തു. അതായത് കുറച്ച് കൂടി ഗ്രേഡ് കൂടിയ ഒരു പുരോഹിതനെ കാണിക്കുക. കാണിക്കും മുമ്പു തന്നെ നല്ല സദ്യയൊരുക്കി സല്‍ക്കരിക്കുക. എന്നിട്ട് നേരത്തെ പറഞ്ഞ സ്ഥലം കാണിച്ചുകൊടുക്കുക. ആകെ എനിക്കുള്ള സ്ഥലം ഇതാണ്, ഇവിടെ വീട് വെക്കുന്നതില്‍ വല്ല കുഴപ്പവും ഉണ്ടോയെന്നു ചോദിക്കുക. ടിയാന്‍ പറഞ്ഞതപ്പടി ചെയ്തു. കൗശലം ശരിക്കും ഫലിച്ചു. ആ പുരോഹിതന്‍ പറഞ്ഞു: ഈ പ്രദേശത്തെങ്ങും തന്നെ വീട് വെക്കാന്‍ ഇത്ര അനുയോജ്യമായ സ്ഥലം വേറെയില്ല. അതിനാല്‍ എത്രയും വേഗം പണിതുടങ്ങുക. ഇവിടെ ജിന്നുകളുടെ പെര്‍മിറ്റ് ആരാണ് റദ്ദാക്കിയതെന്ന് ചോദിച്ചാല്‍ ആദ്യം കിട്ടിയ ശാപ്പാടും പിന്നെ ഈയൊരു സ്ഥലമേ തനിക്കുള്ളൂ എന്ന സഹോദരന്റെ വെളിപ്പെടുത്തലുമാണ്.

ചുരുക്കത്തില്‍ ഖുര്‍ആനിലോ സുന്നത്തിലോ ഇല്ലാത്ത, മഹാന്മാരായ ഇമാമുകള്‍ പഠിപ്പിച്ചിട്ടില്ലാത്ത ചില മൂഢധാരണകളും അന്ധവിശ്വാസങ്ങളും സാധാരണക്കാരില്‍ പ്രചരിപ്പിച്ച് ഉപജീവനം തേടുന്ന പുരോഹിതന്മാരുടെ വേലകളല്ലാതെ മറ്റൊന്നുമല്ല ഇത്തരം കാര്യങ്ങള്‍.
ഹൈന്ദവ വിശ്വാസങ്ങളില്‍നിന്ന് സമുദായത്തിലേക്ക് പകര്‍ന്നതാണ് ഇവയില്‍ മിക്കതും. 

വാസ്തുശാസ്ത്രത്തെക്കുറിച്ച് ഹൈന്ദവ പണ്ഡിതന്‍ എഴുതുന്നത് കാണുക:

''ഒരിക്കല്‍ ശ്രീപരമേശ്വരന്റെ കണ്ണുകള്‍ പ്രേമചാപല്യത്തോടെ പാര്‍വതീദേവി പൊത്തിപ്പിടിച്ചു. ദേവിയുടെ കരസ്പര്‍ശനത്താല്‍ തരളിതനായ അദ്ദേഹത്തിന്റെ നെറ്റിയില്‍നിന്ന് താഴെ പതിച്ച വിയര്‍പ്പുതുള്ളികളില്‍ നിന്നും അന്ധനും ഭയങ്കരനുമായ അന്ധകാസുരന്‍ എന്ന അസുരപ്രമാണി ജനിച്ചു. അന്ധകാസുരന്റെ അതിക്രമങ്ങളാല്‍ ക്ലേശിച്ച ദേവന്മാരെ സംരക്ഷിക്കാന്‍ ശ്രീപരമേശ്വരന്‍തന്നെ അവസാനം അന്ധകാസുരനുമായി ഘോരയുദ്ധത്തില്‍ ഏര്‍പ്പെട്ടു. യുദ്ധത്തിനിടയില്‍ വിയര്‍ത്ത ശ്രീപരമേശ്വരന്റെ വിയര്‍പ്പുതുള്ളികളില്‍ നിന്നും ഉത്ഭവിച്ച അസുരനാണ് വാസ്തുപുരുഷന്‍.

അതിശക്തനും മഹാപരാക്രമിയുമായ വാസ്തുപുരുഷനെ ദേവന്‍മാര്‍ ഒത്തുചേര്‍ന്ന് പരാജയപ്പെടുത്തി ഭൂമിയിലേക്ക് വലിച്ചെറിഞ്ഞു. വാസ്തുപുരുഷന്‍ ഭൂമിയില്‍ വടക്ക് കിഴക്ക് (ഈശാനകോണ്‍) ശിരസ്സായും, തെക്ക് പടിഞ്ഞാറ് (നിരൃതികോണ്‍) പാദങ്ങളാലും, തെക്ക് കിഴക്കേ കോണിലും (അഗ്നികോണ്‍) വടക്കുപടിഞ്ഞാറെ കോണിലും (വായുകോണ്‍) കൈകള്‍ മടക്കി വലതു കൈമുട്ടും ഇടതുകൈമുട്ടോടുകൂടിയും ഭൂമിയില്‍ പതിച്ചു. ഉഗ്രരൂപിയായ വാസതുപുരുഷനെ ശാന്തനാക്കാന്‍ ശ്രീപരമശിവന്റെ നിര്‍ദ്ദേശപ്രകാരം വാസ്തുപുരുഷന്റെ ഭീമാകാരമായ ശരീരത്തില്‍ അമ്പത്തിമൂന്നു ദേവന്മാര്‍ കയറിയിരുന്നു. അതോടെ വാസ്തുപുരുഷന്‍ ലോകോപകാരിയും ശാന്തനും ആയിത്തീര്‍ന്നു.

ഭൂമിയില്‍ നടത്തുന്ന ഏതൊരു നിര്‍മാണ പ്രവര്‍ത്തനത്തിന്റെയും (ശിലാന്യാസം, കട്ടിളവെയ്പ്, ഗൃഹപ്രവേശം) ആരാധനാ മൂര്‍ത്തി ഇനിമേല്‍ വാസ്തുപുരുഷന്‍ ആയിരിക്കുമെന്ന് ബ്രഹ്മദേവന്‍ വാസ്തുപുരുഷനെ അനുഗ്രഹിച്ചു. വാസ്തുപുരുഷനെ യഥാവിധി പൂജിക്കാതെ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ പല തടസ്സങ്ങളും അനര്‍ഥങ്ങളും സംഭവിക്കുമെന്നും, വാസ്തുപുരുഷന്റെ അനുഗ്രഹത്താല്‍ സുഗമമായി, നിര്‍വിഘ്‌നം നടക്കുമെന്നും ബ്രഹ്മദേവന്‍ വാസ്തുപുരുഷനെ അനുഗ്രഹിച്ചു.
വാസ്തുവാകുന്ന പുരുഷനാണ് വാസ്തുപുരുഷന്‍. ഈ വാസ്തുപുരുഷന്റെ ദേഹഭാഗങ്ങളില്‍ ഓരോ സ്ഥാനത്ത് ഓരോ ഗുണകാരികളോ ദോഷകാരികളോ ആയ ശക്തികള്‍ കുടിക്കൊള്ളുന്നു. ഈ ശക്തികളെയാണ് നാം ദേവതമാരോ രാക്ഷസന്മാരോ അസുരന്‍മാരോ ഗന്ധര്‍വന്മാരോ ഒക്കെയായി സങ്കല്‍പ്പിക്കുന്നത്. വാസ്തുദേവനെയും അതോടൊപ്പം ഈ ദേഹസ്ഥമൂര്‍ത്തികളെയും സന്തോഷിപ്പിച്ചാല്‍ മാത്രമേ ഗൃഹമാകുന്ന സന്താനത്തെ ആശ്രയിക്കുന്ന ഗൃഹനാഥനും തദാശ്രിതര്‍ക്കും ഗൃഹവാസം മൂലമുള്ള സുഖാനുഭൂതികള്‍ ഉണ്ടാകൂ'' (വീടും വാസ്തുശാസ്ത്രവും, ബ്രഹ്മശ്രീ വേഴപ്പറമ്പ് നാരായണന്‍ നമ്പൂതിരിപ്പാട്).

ഇത്തരം അന്ധവിശ്വാസങ്ങളില്‍നിന്നും അനാചാരങ്ങളില്‍നിന്നും സമുദായത്തെ സംസ്‌കരിക്കേണ്ട പണ്ഡിതന്മാര്‍ അത് ചെയ്തില്ലെന്ന് മാത്രമല്ല, അവയെ എങ്ങനെ തങ്ങള്‍ക്ക് നാല് കാശുണ്ടാക്കാനുള്ള മാര്‍ഗമാക്കാം എന്ന് നോക്കുകയായിരുന്നു.

കട്ടില വെക്കല്‍ കര്‍മം 

വീട് നിര്‍മാണത്തിന്റെ ഒരു നിര്‍ണായക ഘട്ടമായി കണക്കാക്കപ്പെടുന്ന കര്‍മമാണിത്. നാട്ടുനടപ്പ് എന്ന രീതിയില്‍ കണ്ട് അതൊരു ചടങ്ങാവുന്നതിനോ അന്ന് സന്തോഷം പങ്കുവെച്ച് മധുര പലഹാരങ്ങള്‍ വിതരണം ചെയ്യുന്നതിനോ വിരോധമില്ല. എന്നാല്‍ അതിലും വിശ്വാസപരമായ വല്ലതും ഉള്‍ച്ചേര്‍ന്നിട്ടുണ്ടെങ്കില്‍ ഒഴിവാക്കുകതന്നെവേണം.
കട്ടിലവെക്കും മുമ്പ് ആശാരിയെ കൊണ്ട് പൂജയര്‍പ്പിച്ച് സ്വര്‍ണം വരെയുള്ള വില പിടിപ്പുള്ള വല്ലതും വെറ്റിലയില്‍ പൊതിഞ്ഞ് ചുണ്ണാമ്പും കൂട്ടി കട്ടിലക്കടിയില്‍ കുഴിച്ചിടുകയും അതിന്മേല്‍ കട്ടിലപ്പടി എടുത്തുവെക്കുകയും ചെയ്യുന്ന സമ്പ്രദായം അന്ധവിശ്വാസത്തിലധിഷ്ഠിതമാണ്. അത്തരം ഏര്‍പ്പാടുകള്‍ മുസ്‌ലിമിന് ചേര്‍ന്നതല്ല. അത്തരം കര്‍മങ്ങള്‍ ദോഷം തടുക്കുമെന്ന വിശ്വാസം പൊറുക്കപ്പെടാത്ത ശിര്‍ക്കിലേക്കെത്തിച്ചേരുമെന്നും മനസ്സിലാക്കുക. ഇസ്‌ലാമിക വിശ്വാസ പ്രകാരം ദോഷം തടുക്കുന്നവന്‍ അല്ലാഹുവാണ്.

ഗൃഹ പ്രവേശം (കുടിയിരിക്കല്‍)

പാലുകാച്ചല്‍ എന്ന പേരില്‍ സാര്‍വത്രികമായ ഒരു ചടങ്ങാണിവിടെ പ്രധാനപ്പെട്ടത്. ചിലേടങ്ങളില്‍ അടുപ്പില്‍ തീകത്തിക്കലാണ് പ്രധാന ചടങ്ങ്. അടുപ്പും പുകയുമൊക്കെ ചരിത്രത്തിന്റെ ഭാഗമായിക്കൊണ്ടിരിക്കുന്നതിനാല്‍ പലയിടങ്ങളിലും ഇപ്പോള്‍ അതില്ല. എന്നാല്‍ പാലുകാച്ചല്‍ ചടങ്ങ് തുടരുന്നു.

സന്തോഷവേളകളിലും മറ്റും ഭക്ഷണം വിളമ്പുന്നതും സദ്യയൊരുക്കുന്നതും മധുരം വിതരണം ചെയ്യുന്നതും അനുവദനീയമായ കാര്യങ്ങളില്‍ പെടുന്നു. സൗഹൃദം ഊട്ടിയുറപ്പിക്കാന്‍, കുടുംബ ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍, പിണങ്ങിയവര്‍ക്കിടയില്‍ രഞ്ജിപ്പുണ്ടാക്കാന്‍, അനുഗ്രഹത്തിന് അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കാന്‍ തുടങ്ങിയവക്കൊക്കെ ഇതാകാമെന്ന് പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ പാലുകാച്ചല്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചടങ്ങിന് ഹൈന്ദവ വിശ്വാസവുമായി ബന്ധമുണ്ട്. ഹൈന്ദവര്‍ അതുകൊണ്ട് ഉദ്ദേശിക്കുന്നത് അവര്‍ തന്നെ വ്യക്തമാക്കുന്നത് കാണുക: ''മറ്റെല്ലാ ആചാരങ്ങളെയുംപോലെ ബാഹ്യരൂപം ഭൗതികമാണെങ്കിലും ആന്തരികാര്‍ഥത്തില്‍ പാലുകാച്ചലും ആദ്ധ്യാത്മിക ജ്ഞാനത്തെ ഉണര്‍ത്തുന്നതിനുള്ള പ്രതീകമാകുന്നു, പാല്‍ അഥവാ ക്ഷീരം ഈ ലോകത്തിന്റെ പ്രതീകമാണ്. ക്ഷീരസാഗരത്തില്‍ ഭഗവാന്‍ വിഷ്ണു ശയിക്കുന്നതായി ഏവരും കേട്ടിട്ടുണ്ടല്ലോ? വിശാലമായ ഈ പ്രപഞ്ചത്തിലെ സമസ്ത പദാര്‍ഥങ്ങളെയും ഉല്‍പാദിപ്പിക്കുന്ന പ്രകൃതിതത്വങ്ങളുടെ സംയോഗമാണ് ക്ഷീര സാഗരം. വെള്ള നിറത്തിലുള്ള പാല്‍ സത്വഗുണ സ്വരൂപിയും ശുദ്ധ വിദ്യയുമാകുന്ന പ്രപഞ്ച കാരണമായ തത്വമാണ്. അഥവാ പാല്‍ പുളിച്ച് തൈരായി അത് കടഞ്ഞ് വെണ്ണയായി അതുരുകി നെയ്യാകുന്നതുപോലെയും, പാലില്‍ നെയ്യടങ്ങിയിട്ടുണ്ടെങ്കിലും അത് ദൃശ്യമല്ലാത്തതുപോലെയും സര്‍വ പദാര്‍ഥവുമാകുന്ന പാലില്‍ അദൃശ്യമായി ലയിച്ചുകിടക്കുന്ന ഈശ്വരനെ ഇപ്രകാരം കണ്ടെത്തണമെന്നുള്ള സന്ദേശമാണ് ഭവന ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ആദ്യം പാല്‍ കാച്ചുന്നതിലൂടെ നാം ചെയ്യുന്നത്.
ഹൈന്ദവ രീതിയില്‍ നാല് ആശ്രമങ്ങള്‍ ഉണ്ട്. അതായത് നാലുതരം ജീവിതസന്ധികള്‍. ഒന്ന് ബ്രഹ്മചര്യം, രണ്ട് ഗാര്‍ഹസ്ഥ്യം, മൂന്ന് വാനപ്രസ്ഥം, നാല് സന്യാസം. ഇപ്രകാരം ബ്രഹ്മചര്യ-ഗാര്‍ഹസ്ഥ്യ-വാനപ്രസ്ഥ-സന്യാസാദി നാല് ആശ്രമങ്ങള്‍ക്കും ആധാരമായത് ഗൃഹമാണെങ്കില്‍ പാല് എന്ന ദ്രവ്യവും ഈ നാല് ആശ്രമവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നു കാണാം. ബ്രഹ്മചാരിയായിരിക്കുമ്പോള്‍ നെയ്യ് ആവശ്യമുണ്ട്. ഹോമകര്‍മങ്ങള്‍ക്ക് നെയ്യ് പാലില്‍ നിന്നാണെടുക്കുക. ഗൃഹസ്ഥന് പാല് നിത്യോപയോഗ വസ്തുവാണെന്ന് എടുത്തു പറയേണ്ടതില്ലല്ലോ? വാനപ്രസ്ഥിജ്ഞാനത്തെ അന്വേഷിക്കുന്നവനെ തൈര് കടഞ്ഞ് വെണ്ണയുണ്ടാക്കുന്നതിനോടുപമിക്കാം. ഇതുമാത്രമല്ല ഇനി സന്യാസം ശുദ്ധജ്ഞാനാവസ്ഥയില്‍ സര്‍വലോകത്തെയും ക്ഷീരസാഗരമായി കണ്ട്, അതില്‍ തന്റെ ആത്മാവിനെ സാഗരശായിയായ വിഷ്ണുവിനെ കാണുന്ന അദൈ്വതാവസ്ഥയുമാണ്. ഇതും പാലുമായി ബന്ധപ്പെട്ടതുതന്നെ. ഈ നാലു കാര്യങ്ങളും പ്രതിനിധീകരിക്കാന്‍, അതായത് ഗൃഹം എന്നാല്‍ വെറും ചട്ടകൂടല്ല, മറിച്ച്, ആശ്രമമാണ്. അതില്‍ ബ്രഹ്മചാരി നാലു ആശ്രമങ്ങളുടെ യഥാവിധി അനുഷ്ഠിക്കേണ്ടതും പരിപാലിക്കേണ്ടതുമാണെന്ന ബോധം ഉദ്ദീപിപ്പിക്കാനാണ് വീടിന് ആദ്യം 'പാല്‍കാച്ചല്‍' ചടങ്ങ് നിറവേറ്റുന്നത് (വിശദ വിവരങ്ങള്‍ക്ക്: ഹൈന്ദവാചാര രഹസ്യങ്ങള്‍: ശ്രീമദ് ഹരിസ്വാമികള്‍, യജ്ഞപ്രസാദം പുസ്തക കുടുംബം).

ഇതില്‍ നിന്ന് മനസ്സിലാവുന്നത് കേവലം ഒരാചാരം എന്നതിലുപരി ഇവക്കെല്ലാം ഹൈന്ദവ വിശ്വാസവുമായി ബന്ധമുണ്ട് എന്നതാണ്. മുസ്‌ലിമിനെ സംബന്ധിച്ചേടത്തോളം ആദര്‍ശമായ തൗഹീദിന്റെ അന്തസത്തക്ക് നിരക്കാത്ത ഇത്തരം ബഹുദൈവവിശ്വാസത്തിലധിഷ്ഠിതമായ ഒരു അനുഷ്ഠാനം കേവല സമ്പ്രദായത്തില്‍പ്പെടുത്തി നിസ്സാരമായിക്കാണുക വയ്യ. വിശ്വാസാദര്‍ശങ്ങളില്‍ അവരെ പിന്‍പറ്റലും അവരോട് സാദൃശ്യം പുലര്‍ത്തലുമാവും അത്. അതാകട്ടെ ഇസ്‌ലാം വിലക്കുകയും ചെയ്തിരിക്കുന്നു.

ഗൃഹപ്രവേശം ഒരു സന്തോഷവേള എന്ന അടിസ്ഥാനത്തില്‍ സല്‍ക്കാരമോ സദ്യയോ നല്‍കുന്നതിന് വിരോധമില്ല. അതിലൊന്നും പ്രത്യേക വിശ്വാസവുമായി ബന്ധപ്പെടുന്ന ഒന്നുമില്ല. എന്നാല്‍ ഗൃഹപ്രവേശ മുഹൂര്‍ത്തങ്ങളില്‍ പാല്‍കാച്ചുക എന്നത് ഐശ്യര്യത്തിന്റെയും അനുഗ്രഹത്തിന്റെയും ഭാഗമായി കണ്ട്, പാല്‍ തന്നെ വേണമെന്ന് ശഠിച്ചുകൊണ്ട് ചെയ്യുന്ന ആചാരാനുഷ്ഠാനങ്ങള്‍ വര്‍ജിക്കുകതന്നെ വേണം.

https://www.facebook.com/MalayalamQuranSearch/photos/a.184401428271325.44288.184400804938054/858243934220401/?type=1

Thursday, April 16, 2015

Ceramic and vitrified tiles

അടിസ്ഥാനപരമായി രണ്ടും കളിമണ്ണുകൊണ്ട് നിര്‍മിക്കുന്നവയാണ്. ceramic tiles ന്‍റെ മറ്റൊരു ഇനമാണ് യഥാര്‍ഥത്തില്‍ vitrified tiles. പിന്നെ രണ്ടും തമ്മിലുള്ള വ്യത്യാസമെന്ത്? vitrified tiles കളിമാണ്ണ്‍ കൊണ്ട് മാത്രമല്ല, അതില്‍ plastic, silica, quartz, feldspar തുടങ്ങിയവയും ഉണ്ടാകും. ഈ മിശ്രിതം ചൂളക്ക് വെച്ചു കൊണ്ടാണ് vitrified tiles ഉണ്ടാക്കുന്നത്‌. അതില്‍ dye ഉപയോഗിച്ച് വിവധ തരത്തിലുള്ള designs നല്‍കും. ഇവ ഉരുകുമ്പോള്‍ രൂപപ്പെടുന്ന ഗ്ലാസ്‌ രൂപത്തിലുള്ള പ്രതലത്തെയാണ് vitrified tiles എന്ന് വിളിക്കുന്നത്.  സാധാരണ flooring നു വേണ്ടിയാണ് ഇത്തരം tiles ഉപയോഗിക്കാറ്.

 vitrified tiles - മെച്ചങ്ങള്‍
  • കൂടുതല്‍ ഉറപ്പും മിനുസവും ഉണ്ടാകും. 
  • അതില്‍ സുഷിരങ്ങള്‍ (pores) കുറവായിരിക്കും.
  • തിളക്കം അനുഭവപ്പെടും
  • വെള്ളത്തിനും(water proof) ഈര്‍പ്പതിനും (moisture) എതിരെ ഫലപ്രതം.
  • scratch വീണാലും നിറമോ അതിന്റെ പ്രത്യേകതകളോ നഷ്ടപ്പെടുകയില്ല
  • കറ പിടിക്കുകയില്ല
ഒരുപാട് ഗുണങ്ങള്‍ ഉണ്ടെങ്കിലും ചില പ്രശ്നങ്ങളും ഇവക്കുണ്ട്. 
  • അവയുടെ പ്രതലത്തില്‍ സുഷിരങ്ങള്‍ ഇല്ലാത്തതിനാല്‍ നിലത്ത് പതിക്കാന്‍ അല്പം ബുദ്ധിമുട്ടും. അതിനു സാധാരണ സിമന്റ്‌  ഉപയോഗിക്കാന്‍ പാടില്ല. പ്രത്യേകം തയ്യാര്‍ ചെയ്ത പശകളാണ്‌ ഉപയോഗിക്കുന്നത്. 
  • സാമ്പത്തികം ഒത്തിരി കൂടും
  • Artificial look ഉണ്ടാകും
 ceramic tiles - മെച്ചങ്ങള്‍
  • എളുപ്പത്തില്‍ വിരിക്കാന്‍ സാധിക്കും
  • വില കുറവായിരിക്കും
  • വേണമെങ്കില്‍ തിളക്കം നല്‍കാം. 
  • വ്യത്യസ്ത കളറുകളിലും ഇഴയടുപ്പത്തിലും (texture), രൂപത്തിലും ലഭിക്കും
  • ചൂടിനെ കടത്തിവിടുകയും വെള്ളത്തെ തടയുകയും (water proof) ചെയ്യും
  • കൂടുതല്‍ കാലം ഈട് ലഭിക്കും
  • Natural look ഉണ്ടാകും
പ്രശ്നങ്ങള്‍
  • joint lines കാണുകായും അവിടെ കറുത്ത നിയലിപ്പ് കാണുകയും ചെയ്യും.